Saturday, March 20, 2010

ബച്ചനെ ആരാണ് സിക്സര്‍ അടിച്ചത്?

ബച്ചന്‍ പലരെയും ഇടിച്ച് മലര്‍ത്തിയിട്ടുണ്ട്. പത്തോ പതിനഞ്ചോ മല്ലന്മാര്‍ തോക്കും കോപ്പുമായി വന്നാലും ബച്ചന്‍ പുല്ലു പോലെ നേരിടും. നൂറ് വെടിയേറ്റാലും ഒരു തുള്ളി ചോര പൊടിയില്ല. ‘പോടാ മോനേ ദിനേശാ’ എന്നൊരു ലൈനില്‍ ഏത് കൊമ്പനേയും ഇടിച്ച് പത്തിരിയാക്കി ഒരു പാനും തിന്നു സ്ഥലം വിടും. ആ ബച്ചനെയാണ് നമ്മള്‍ കേരളീയര്‍ ഒറ്റയടിക്ക് ബൌണ്ടറി കടത്തിയിരിക്കുന്നത്. ഇത് കുറച്ച് കടന്ന കയ്യായിപ്പോയി എന്നാണ് പലരും പറയുന്നത്. എനിക്കങ്ങിനെ അഭിപ്രായമില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയോട് ജീവിതത്തില്‍ ആദ്യമായി എനിക്ക് സ്നേഹം തോന്നിയത് ഇന്നലെയാണ്. 

Tuesday, March 16, 2010

അസ്ന പരീക്ഷ എഴുതുകയാണ്.

അസ്നയെ ഓര്‍ക്കാന്‍ ഒരവസരവും കൂടി വന്നിരിക്കുന്നു. അവള്‍ ഇപ്പോള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുകയാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായി കാല്‍ മുറിച്ച് മാറ്റപ്പെട്ട ആ കൊച്ചു കുഞ്ഞ് വേച്ച് വേച്ച് നടന്ന് പത്താം ക്ലാസ്സുകാരിയായിരിക്കുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവളുടെ വലതു കാല്‍ ബോംബേറില്‍ നഷ്ടപ്പെട്ടത്. പൂവത്തൂരിലെ പഞ്ചായത്ത് തെരെഞ്ഞുടുപ്പില്‍ ബൂത്ത് പിടുത്തം നടന്നു എന്ന് ആക്രോശിച്ചു ഒരു കൂട്ടം മനുഷ്യ മൃഗങ്ങള്‍ അവള്‍ കളിച്ചു കൊണ്ടിരുന്ന വീട്ടു മുറ്റത്തേക്ക് ബോംബു എറിയുകയായിരുന്നു. "അരുത്, കുട്ടികളുണ്ട് "എന്ന് അമ്മ ശാന്ത അലമുറയിട്ടെങ്കിലും ആര് കേള്‍ക്കാന്‍?. ബൂത്ത് പിടിച്ചവര്‍ ആ വീട്ടുമുറ്റത്ത് കൂടിയായിരുന്നത്രേ ഓടിപ്പോയത്!!!

Sunday, March 14, 2010

ടോ‌യ്‌ലറ്റുണ്ടോ ഒരു ക്യാമറയെടുക്കാന്‍ ?

പുറത്തിറങ്ങുമ്പോള്‍ ബേഗും കുടയും എടുക്കുന്നതിനോടൊപ്പം ഒരു ടോ‌യ്‌ലറ്റ് കൂടെ എടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വഴിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ അതുപകാരപ്പെടും. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും. വഴിയില്‍ കാണുന്ന ടോയ്.ലെറ്റുകളില്‍ കേറിയാല്‍ സാഗര്‍ ടോ‌യ്‌ലിയാസ് ജാക്കി എന്ന ലേറ്റസ്റ്റ് മൊബൈല്‍ സിനിമയില്‍ കാള്‍ഷീറ്റ് ഒപ്പിടാതെ തന്നെ അഭിനയിക്കേണ്ടി വരും. സാഗറില്‍ കയറിയവര്‍ക്ക് ജാക്കി വെക്കുന്ന ഒരു മുഴുനീള മൂത്രപ്പുര സിനിമയാണ് സാഗര്‍ ടോ‌യ്‌ലിയാസ് ജാക്കി.. പൂര്‍ണമായും ഒളിക്ക്യാമറയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളാണ് മലയാളികളുടെ ലേറ്റസ്റ്റ് ഓസ്കാര്‍ എന്‍ട്രി.

Thursday, March 11, 2010

ഇത് അനീതി. ആണുങ്ങള്‍ക്കും വേണം സംവരണം

പുരുഷന്മാര്‍ അസംഘടിതരായത് കൊണ്ട് അവരുടെ മേല്‍ ആര്‍ക്കും കുതിര കയറാവുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. പുരുഷന്മാര്‍ക്ക് ഒരു പ്രശ്നം വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ഒരു പട്ടി പോലും ഉണ്ടാവില്ല എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. (പട്ടിയും സ്ത്രീവര്‍ഗ പ്രതിനിധി ആണല്ലോ). ഇന്ത്യയിലെ അറുപതു കോടി പുരുഷന്മാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഞാന്‍ ഒരാള്‍ മാത്രമാണല്ലോ ഉള്ളത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും അതോടൊപ്പം രോമാഞ്ചവും ഒരുമിച്ച് വരുകയാണ്. ഞാന്‍ മാത്രമല്ല, ഒരാള്‍ കൂടി എന്നോടൊപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന സ്ത്രീ സംവരണ വോട്ടെടുപ്പില്‍ നൂറ്റി എണ്‍പത്താറു പേര്‍ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ എതിര്‍ത്തു വോട്ടു ചെയ്ത ഒരാളുണ്ട്. അയാള്‍ ആരാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കണ്ടെത്തി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത് എന്റെ കൂടെ കൂട്ടണം എന്ന് മനസ്സില്‍ ഒരാഗ്രഹമുണ്ട്.

Tuesday, March 9, 2010

തിലകന് വട്ടുണ്ടോ ?

തെറ്റിദ്ധരിക്കരുത്, തെറ്റായ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമല്ല ഇത്. തലയില്‍ വട്ട് വെക്കുന്ന ഒരു പരിപാടി അറബികള്‍ക്കിടയില്‍ ഉണ്ട്. അതവരുടെ പരമ്പരാഗത വസ്ത്ര ധാരണരീതിയുടെ ഭാഗമാണ്. തൂവെള്ള പ്രതലത്തില്‍ കറുത്ത കള്ളികളുള്ള ശിരോവസ്ത്രത്തിന് ‘ശിമാഗ്’ എന്നാണ് അറബിയില്‍ പറയുക. ശിമാഗിന് മേല്‍ ‘ഇഗാല്‍’ എന്ന കറുത്ത വട്ട് കൊണ്ട് രണ്ട് തവണ ചുറ്റും. ഈ ശിരോവസ്ത്രവും വട്ടും അറബികളുടെ ട്രേഡ് മാര്‍ക്കാണ്. ഇത് ധരിക്കാതെ ഒരു അറബി വന്നാല്‍ അയാള്‍ വള്ളിക്കുന്നുകാരനാണോ എന്ന് പോലും നിങ്ങള്‍ സംശയിക്കും.

Sunday, March 7, 2010

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ആരൊക്കെ?

ഹൈബി ഈഡന്‍ കാണാന്‍ കൊള്ളാവുന്ന ഒരു വിദ്യാര്‍ത്ഥി നേതാവാണ്. കാണാന്‍ കൊള്ളാവുന്ന പലര്‍ക്കും ‘വെവരം’ കുറയാറാണ് പതിവ്. പക്ഷെ ഹൈബി ഈഡനെ കാണാനും കൊള്ളാം. തലയില്‍ അല്പം വെവരവും ഉണ്ട്. ഇന്നലെ ഹൈബി ഒരു വെടിക്കെട്ട്‌ പ്രസ്താവനയാണ് നടത്തിയത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ദയവ് ചെയ്ത് പുതിയ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്ന് ഹൈബി പറഞ്ഞപ്പോള്‍ സുരേഷ്ഗോപി സ്ലോ മോഷനില്‍ വരുമ്പോള്‍ അടിക്കുന്ന പോലെ നീട്ടി ഒരു വിസില്‍ അടിക്കാനാണ് എനിക്ക് തോന്നിയത്. കോഴിയെ പിടിക്കുന്ന കുറുക്കനെ ഒറ്റയടിക്ക് തച്ചു കൊന്ന എന്റെ കൂട്ടുകാരന്‍ അദിര്‍മാനെ നോക്കി പണ്ട് അവന്റെ വല്യുപ്പ പറഞ്ഞ വാചകം എനിക്കോര്‍മയുണ്ട്. “ഇജ്ജാണെടാ ഹമുക്കെ ആണ്‍കുട്ടി” ഹൈബിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഞാനും അറിയാതെ പറഞ്ഞു പോയി. “ഇജ്ജാണെടാ ഹമുക്കെ ആണ്‍കുട്ടി”

Saturday, March 6, 2010

കൃഷ്ണയ്യര്‍ ക്ലീന്‍ ബൌള്‍ഡ്, അഴീക്കോട് റണ്‍ ഔട്ട്‌.

കേരള സംസ്കാരത്തെയും പൈതൃകത്തെയും  സംരക്ഷിച്ച് നിര്‍ത്തുന്ന പൊതുസമ്മതരായ സാംസ്കാരിക നായകരുടെ ഒരു ലിസ്റ്റ് എഴുതിയുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. വി. ആര്‍ കൃഷ്ണയ്യര്‍ ആണ് ഒന്നാം സ്ഥാനക്കാരനായി മനസ്സില്‍ എത്തിയത്. സുകുമാര്‍ അഴീക്കോട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തേക്ക് എഴുതാന്‍ ആളെ കിട്ടുന്നില്ല. ഇത്ര ശുഷ്കിച്ചു പോയോ നമ്മുടെ സാംസ്കാരിക രംഗം?. സിംഹവാലന്‍ കുരങ്ങുകള്‍ സുഗമായി കഴിയുന്നത് കൊണ്ട് സുഗതകുമാരി ഇപ്പോള്‍ അത്ര സജീവമല്ല. അല്ലേല്‍ മൂന്നാം സ്ഥാനത്തേക്ക് അവരെ എഴുതാമായിരുന്നു.

Monday, March 1, 2010

മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?

“മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” കഴിഞ്ഞ ദിവസം വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒരാള്‍ എന്നോട് ചോദിച്ചു. ഊതരുത് എന്ന് ഞാന്‍ പറഞ്ഞില്ല. അത് പറയാനുള്ള അവകാശം എനിക്കില്ല. അയാള്‍ക്ക്‌ ഊതാനുള്ള വകുപ്പ് ഞാനായിട്ട് ഉണ്ടാക്കിക്കൊടുത്തതാണ്. മനോരമയെ ബഹിഷ്കരിക്കുന്നതെന്തിന്? എന്നഎന്റെ പോസ്റ്റ് ഒരു സ്ഥിരം മനോരമ വായനക്കാരന്‍ ആയ അയാള്‍ക്ക്‌ ഞാന്‍ ഇമെയിലില്‍ അയച്ചു കൊടുത്തിരുന്നു.  ‘കോടിക്കണക്കായ’ എന്‍റെ ബ്ലോഗിന്റെ വായനക്കാരും അയാള്‍ ചോദിച്ച പോലെ “മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” എന്ന് ചോദിച്ച് എന്നെ ഊതുന്നതായി എനിക്കൊരു തോന്നല്‍. അതുകൊണ്ടാണ് സംഗതി ഒന്ന് അപ്ഡേറ്റ് ചെയ്തു കളയാം എന്ന് ഞാന്‍ തീരുമാനിച്ചത്.

Saturday, February 27, 2010

അഴീക്കോടും ഇന്നസെന്റിന്റെ ചക്കക്കൂട്ടാനും

“പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു” എന്നൊരു ചൊല്ലുണ്ട്. തിലകന്‍ പ്രശ്നം പരിഹരിക്കുവാന്‍ രംഗത്ത് വന്ന അഴീക്കോട് മാഷ്‌ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ടപ്പോള്‍ ഈ പഴഞ്ചൊല്ലാണ് എനിക്ക് ഓര്മ വന്നത്. തിലകനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്നം വെറുമൊരു സിനിമ പ്രശ്നം ആയിരുന്നു തുടക്കത്തില്‍. അതൊരു സാംസ്കാരിക പ്രശ്നമായി മാറിയത് അഴീക്കോട് മാഷ്‌ രംഗത്ത് വന്നതോട് കൂടിയാണ്.

Thursday, February 25, 2010

മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?

മലയാള മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു ഇമെയില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടി. പൊതുവേ ഇത്തരം ഇമെയിലുകളൊന്നും ഞാന്‍ തുറക്കാറേ ഇല്ല. സബ്ജക്റ്റ്‌ ലൈന്‍ നോക്കി ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്ഥിരമായി വരാറുള്ള വഴിപാടു മെയിലുകളുടെ കൂട്ടത്തിലാണ് ഞാന്‍ ഇത്തരം മെയിലുകളെ കാണാറുള്ളത്. ഒരു അന്താരാഷ്‌ട്ര ‘ഇടതു’ വായനക്കാരനും ബുദ്ധിജീവിയുമായ സുഹൃത്ത് ഉദയന്‍ ('ഉദയോവിസ്കി' എന്ന് ഞാന്‍വിളിക്കുന്ന ) അയച്ചതായത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ മെയില്‍ തുറന്നത്. ചെക്കോവ്, കസാന്ത്‌ സാക്കീസ്‌, സാര്‍ത്ര് തുടങ്ങി എന്‍റെ ചെറിയ ബുദ്ധിക്ക് ഉള്‍കൊള്ളാനാകാത്ത ഉരുപ്പടികള്‍ മാത്രം അയക്കുന്ന ഈ പഹയന് മനോരമയിലും മാതൃഭൂമിയിലും എന്ത് കാര്യം എന്ന ആകാംക്ഷയോടെ ഞാന്‍ ഓപ്പണ്‍ ക്ലിക്കി.

Saturday, February 20, 2010

ഞാന്‍ എന്നെ അഭിനന്ദിക്കുന്നു.

ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന്  തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു. സി എന്‍ എന്നും ബി ബി സിയുമൊന്നും വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇന്റര്‍വ്യൂ എടുക്കാന്‍ അവര്‍ ക്യാമറയുമായി ഇന്നെത്തും നാളെയെത്തും എന്ന് കരുതി രണ്ടാഴ്ചയോളമായി ഞാന്‍ കാത്തിരിക്കുന്നു. ഒരു ലുക്ക് കിട്ടാന്‍ വേണ്ടി ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി, ഫിയാമ ഡിവില്‍സ് തുടങ്ങിയവക്ക് കുറെ കാശും കളഞ്ഞു.

Monday, February 15, 2010

My Name Is NOT Khan

എന്റെ പേര് ഖാന്‍ എന്നല്ല. പക്ഷെ ഖാന്‍ എന്ന് പേരുള്ള ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ആണ് വീടെന്നും അദ്ദേഹം അയച്ചു കൊടുക്കുന്ന പണം കൊണ്ട് കഞ്ഞി കുടിക്കുന്ന ഒരു വലിയ കുടുംബം അവിടെയുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പേരില്‍ ഖാന്‍ ഉണ്ട് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ തീവ്രവാദവുമായി മറ്റ് ബന്ധങ്ങളൊന്നും അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല. കുടുംബത്തെ പട്ടിണിക്കിടരുത് എന്ന തീവ്രമായ ഒരു വാദം അയാള്‍ക്കുള്ളതായി എനിക്കറിയാം. അത് തീവ്രവാദം ആകാന്‍ ഇടയില്ല. ഉവ്വോ?. വര്‍ഷങ്ങള്‍ക്കു മുമ്പ് പാക്കിസ്ഥാനില്‍ ഒരു ഭൂകമ്പം ഉണ്ടായപ്പോള്‍ അയാളുടെ കൊച്ചു കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏക മകന്‍ മരിച്ചു. ബാക്കിയുള്ളവര്‍ കൃഷിയിടത്തില്‍ ആയിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഉടനെ നാട്ടില്‍ പോകാന്‍ വേണ്ടത് ചെയ്തു തരണം എന്ന അഭ്യര്‍ഥനയുമായി എന്റെ ഓഫീസിലെത്തി അയാള്‍ പൊട്ടിക്കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് നാട്ടില്‍ പോയ ശേഷം അയാള്‍ തിരിച്ചു വന്നിട്ടില്ല. വീട് പുതുക്കിപ്പണിതോ എന്നറിയില്ല. എങ്ങനെ ജീവിച്ചു പോകുന്നു എന്നും അറിയില്ല.

പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ "മൈ നെയിം ഈസ്‌ ഖാന്‍" എന്ന ഷാരൂഖ്‌ ചിത്രം അയാള്‍ എങ്ങനെയെങ്കിലും കാണും.
Related Posts with Thumbnails