ദേശാടനപക്ഷികളുടെ ഇഷ്ടഗ്രാമം.

ടൂറിസ്റ്റുകള്‍ക്ക് കറങ്ങാന്‍ ഇന്ത്യയില്‍ വേണ്ടത്ര വകയുണ്ട്. നോര്‍ത്തില്‍ താജ്‌ മഹലും കൈലാസവും. ഈസ്റ്റില്‍ കല്‍കട്ടയും ദാര്‍ജിലിങ്ങും. വെസ്റ്റില്‍ മുംബൈയും ഗോവയും. സൌത്ത് ഇന്ത്യയില്‍ ഇതാ ഞങ്ങളുടെ ഈ പ്രിയപ്പെട്ട ഗ്രാമവും.. അത് കുറച്ചു കടന്നു പോയില്ലേ എന്നാവും. ഇല്ല. അതിശയോക്തി ഒട്ടുമില്ലാത്ത ഒരു സത്യപ്രസ്താവമാണിത്.


ഒരൊറ്റ വ്യത്യാസം മാത്രം. ഞങ്ങളുടെ ഗ്രാമത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ സാധാരണക്കാരല്ല, കടല്‍ താണ്ടിയെത്തുന്ന വി വി ഐ പി കളാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പറന്നു പറന്നെത്തുന്നവര്‍ .. ചിറകടിച്ചും കലപില കൂടിയും എത്തുന്ന ദേശാടനപ്പക്ഷികള്‍. അവരുടെ ഇഷ്ടകേന്ദ്രമാണ് വള്ളിക്കുന്ന്.


കടലുണ്ടി പുഴയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിന്റെ കണ്ടല്‍ കാടുകള്‍ തേടി അറുപതോളം ഇനങ്ങളില്‍ പെട്ട വിദേശപ്പക്ഷികളാണ് ഓരോ വര്‍ഷവും പറന്നെത്തുന്നത്. നവംബര്‍ മാസത്തില്‍ ഇവരുടെ വരവ് ആരംഭിക്കും, ഫെബ്രുവരിയോടെ തിരിച്ചു പോകും.

കടലും പുഴയും ചേരുന്ന അഴിമുഖത്ത് കൊക്കിയും കുറുകിയും കലപില കൂടിയും വേണ്ടത്ര മത്സ്യം അകത്താക്കിയും അക്ഷരാര്‍ത്ഥത്തില്‍ ഒരു അടിച്ചു പൊളി ജീവിതം തന്നെയാണ് അവര്‍ക്ക് ഈ മുന്നാല് മാസം.
ഞങ്ങള്‍ നാട്ടുകാര്‍ പൊന്ന് പോലെ നോക്കുന്ന ഈ വിരുന്നുകാരെ കാണാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്. കോഴിക്കോട്ടു നിന്ന് 19 കിലോമീറ്റര്‍ ദൂരം . ബസ്സിലോ ട്രെയിനിലോ വരാം. ട്രെയിനില്‍ ആണെങ്കില്‍ കടലുണ്ടി സ്റ്റേഷനില്‍ ഇറങ്ങി അല്പം തെക്ക് പടിഞ്ഞാറോട്ട് നടന്നാല്‍ കടലും പുഴയും കൂടിച്ചേരുന്ന ഈ മനോഹര തീരം കാണാം.
 
 നടക്കാന്‍ മടിയുള്ളവര്‍ക്ക് വള്ളിക്കുന്ന് സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ വിളിച്ചാലും മതി. മെയ്‌ - ജൂലൈ മാസങ്ങളില്‍ വരാതിരിക്കുന്നതാണ് നല്ലത്. ഈ കാലത്ത് കടലും പുഴയും പ്രക്ഷുബ്ദമായേക്കാന്‍ ഇടയുണ്ട്.
അഴിമുഖത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പാലത്തിനു മുകളില്‍ കടലയും കൊറിച്ചു സൊറ പറഞ്ഞു നില്‍ക്കാന്‍ എന്തൊരു രസമാണെന്നോ..

 നല്ല ഹോട്ടലുകള്‍ ഒന്നും അടുത്തില്ലാത്തതിനാല്‍ വരുമ്പോള്‍ ഒരു പൊതിച്ചോറ് കൂടെ കരുതിയാല്‍ വളരെ നല്ലത്. ടൂറിസ്റ്റ്‌ വകുപ്പിന്റെ ബോട്ടില്‍ കയറി വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഈ പുഴയുടെ ഏതെങ്കിലുമൊരു തുരുത്തില്‍ കയറി സുഖമായി ഉണ്ണാം.. ഉണ്ണുന്നതിനിടയില്‍ കൊക്ക് വിടര്‍ത്തി നിങ്ങളെ തൊട്ടുരുമ്മി നിന്നേക്കാവുന്ന 'വി വി ഐ പി കള്‍ക്ക്' കൊടുക്കാനും വല്ലതും കരുതണേ..