ഗെറ്റ് റെഡി ഫോര്‍ യു ഐ ഡി

ഒരു നല്ല കാര്യം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും വിദേശങ്ങളില്‍ ഉള്ളത് പോലെ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡ്. ഈ ബുദ്ധി ഉദിച്ചത് ആരുടെ തലയില്‍ നിന്നായാലും (മന്‍മോഹന്‍ജി, സോണിയാജി, ചിദംബരംജി തുടങ്ങി ആന്റണിജി വരെയുള്ള കാന്ഗ്രസ്സുകാരില്‍ ആരായാലും) അവര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍. വള്ളിക്കുന്നുകാരുടെ വക ആയിരമല്ല, പതിനായിരം അഭിനന്ദനങ്ങള്‍. കാരണമുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഈ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക വള്ളിക്കുന്നുകാര്‍ക്കാണ്.കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ അവാര്‍ഡ്‌ നേടിയ വള്ളിക്കുന്ന് യു.ഐ.ഡി. കാര്‍ഡിലൂടെ വീണ്ടും ചരിത്രത്തിലേക്ക് കയറുകയാണ് എന്നര്‍ത്ഥം.

എന്താണ് യു.ഐ.ഡി?

"രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സമാന സ്വഭാവമുള്ള വിവിധോദ്ദേശ്യ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഓരോ പൗരനും അയാള്‍ക്കുമാത്രമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുക, അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരം കൂട്ടിച്ചേര്‍ത്തുകൊണ്ട് ദേശീയാടിസ്ഥാനത്തിലുള്ള വന്‍ വിവരവ്യൂഹം ഉണ്ടാക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഏത് സംരംഭങ്ങള്‍ക്കും ഉപയോഗിക്കാവുന്നതരത്തില്‍ തിരിച്ചറിയല്‍ രേഖയുണ്ടാക്കുക എന്നിവയാണ് യു.ഐ.ഡി. അതോറിറ്റിയുടെ ലക്ഷ്യം. വിവരങ്ങള്‍ ശേഖരിച്ച ശേഷം അതിനെ അതിസൂക്ഷ്മമായ ബയോമെട്രിക് ചിപ്പുകളിലാക്കുകയാണ് ആദ്യഘട്ടം. ഒരോരുത്തര്‍ക്കും വ്യത്യസ്തമായ വിരലടയാളമോ കണ്ണിന്റെ പ്രത്യേകതകളോ ആവും അവരവരുടെ പാസ്‌വേഡ്. നിലവിലെ വോട്ടര്‍ ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ലൈസന്‍സുകള്‍, പാസ്‌പോര്‍ട്ട് തുടങ്ങി സര്‍ക്കാര്‍ തലത്തിലുള്ള ഏല്ലാ രേഖകളും യു.ഐ.ഡി. കാര്‍ഡുമായി ഏകോപിപ്പിക്കും.

2009 ഫിബ്രവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ യു.ഐ.ഡി. അതോറിറ്റി ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും സഹ ചെയര്‍മാനുമായ നന്ദന്‍ നീലേക്കനിയെ ഇതിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ക്ഷണിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് കേന്ദ്രമന്ത്രിയുടെ റാങ്കും നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര ശേഖരണ സംരംഭമായാണ് യു.ഐ.ഡി. വിലയിരുത്തപ്പെടുന്നത്. അടുത്തവര്‍ഷം യു.ഐ.ഡി. പ്രവര്‍ത്തനം തുടങ്ങിയാല്‍ ദേശീയ തലത്തില്‍ രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒന്നാംഘട്ടത്തില്‍ മാത്രം 6500 കോടിയുടെ ബിസിനസ് ഇടപാടുകളും ഇതിലൂടെയുണ്ടാകും." (അവലംബം :മാതൃഭുമി)




യു.ഐ.ഡി കാര്‍ഡിനായുള്ള പണികള്‍ വള്ളിക്കുന്നില്‍ പുരോഗമിക്കുകയാണ്. മംഗളത്തിന്റെ റിപ്പോര്‍ട്ട്‌ കാണുക
(സെപ്റ്റംബര്‍ 26, 2009)


വള്ളിക്കുന്ന്‌: ദേശീയ തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഫോട്ടോയെടുപ്പും വിരലടയാള ശേഖരണവും രാജ്യത്താദ്യമായി അരിയല്ലൂരില്‍ തുടങ്ങി. മൂംബൈയില്‍ കടല്‍ വഴിയുള്ള ഭീകരാക്രമണമുണ്ടായതിനു ശേഷമാണു ദേശീയ തിരിച്ചറിയല്‍കാര്‍ഡ്‌ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. ആദ്യ ഘട്ടമായി തീരദേശത്താണു പദ്ധതി നടപ്പാക്കുന്നത്‌. വീടുകള്‍ കയറി ഇറങ്ങിയുള്ള വിവര ശേഖരണമാണു പദ്ധതിയുടെ പ്രഥമ ലക്ഷ്യം. വിവരണ ശേഖരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം കഴിഞ്ഞ മാസം കോഴിക്കോട്‌ നടന്നിരുന്നു. വിവര ശേഖരണം പൂര്‍ത്തിയായ ശേഷമാണു രണ്ടാം ഘട്ടത്തില്‍ ഫോട്ടോയെടുപ്പും വിരലടയാള ശേഖരണവും ആരംഭിച്ചിരിക്കുന്നത്‌. തീരദേശത്തെ മുഴുവന്‍ പേരുടേയും ഫോട്ടോ, വിരലടയാളം എന്നിവ കാര്‍ഡിനായി ശേഖരിക്കുന്നുണ്ട്‌. അത്യാധുനിക ടെക്‌നോളജിയാണു ഇതിന്‌ ഉപയോഗിക്കുന്നത്‌്. ചിത്രമെടുക്കാന്‍ മികച്ച ക്യാമറയാണു ഉപയോഗിക്കുന്നത്‌. ഡിജിറ്റല്‍ ഉപകരണത്തിലാണു വിരലടയാളം ശേഖരിക്കുന്നത്‌്. 10 വിരലുകളുടെ പ്രിന്റും ശേഖരിക്കുന്നു. വിരലുകള്‍ ഈ ഉപകരണത്തില്‍ പതിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. 15 വയസിനു മുകളിലുള്ളവരുടെ ഫോട്ടോയും വിരലടയാളവുമാണു ശേഖരിക്കുന്നത്‌. എന്നാല്‍ 18 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമേ തല്‍ക്കാലം കാര്‍ഡ്‌ വിതരണം ചെയ്യു. അരിയല്ലൂര്‍ വില്ലേജിലെ 16-ാം വാര്‍ഡിലെ 400 പേരുടെ ഫോട്ടോയെടുപ്പും വിവര ശേഖരണവുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌്. പിന്നീടിവ വില്ലേജാഫീസിലും കലക്‌ട്രേറ്റിലും പ്രദര്‍ശിപ്പിക്കും. തെറ്റുകളുണ്ടെങ്കില്‍ തിരുത്താനാണിത്‌. സംസ്‌ഥാനത്തെ രണ്ടു ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും പദ്ധതിക്കായുള്ള വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്‌."

ചിത്രത്തില്‍ കാണുന്നത് യഥാര്‍ത്ഥ കാര്‍ഡിന്റെ മോഡല്‍ അല്ല. ആര്ടിസ്ടിക് ഡിസൈന്‍ മാത്രമാണ്.
"The largest database of this kind [in the United States] is of 120 million people. We are talking about 1.2 billion people. It is the only country where we are talking about online authentication," said Nandan Nilekani, chairman, Unique Identification Authority of India (UIDAI).
But the target was achievable: "If anyone can do it, India can," he said. It would take around 18 months to issue the first UID and 600 million people would be covered in four years.